ഈഴവര്‍ക്കുള്‍പ്പെടെ സമുദായ ചിന്തയില്ലെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാര പങ്കാളിത്തം ഔദാര്യമല്ലെന്നും യോഗനാദത്തിലെഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. കൊള്ളലാഭമുണ്ടാക്കിയത് ന്യൂനപക്ഷ സംഘടിത മതങ്ങളാണെന്നും വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു.

‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെ മുസ്ലിം ലീഗിനും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനമുന്നയിച്ചത്. മുസ്ലിം ലീഗ് അധികാരത്തിൽ കടന്നുകയറി കിട്ടാവുന്നതെല്ലാം ഇതിനകം സ്വന്തമാക്കിയെന്നും, എന്നിട്ടും കിട്ടിയതൊന്നും പോരെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിന് പുറത്തായതിനാൽ, ഇനി ഭരണം ലഭിച്ചാൽ ആ കാലയളവിലെ കുറവ് കൂടി നികത്താൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുമ്പോൾ, ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംഘടിച്ച് എം.പിമാരെയും എം.എൽ.എമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളിൽ അടയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. സ്വന്തമായി പാർട്ടികളുണ്ടാക്കി അധികാര പദവികൾ പിടിച്ചെടുക്കുന്നവർക്ക് അർഹതപ്പെട്ടതിലപ്പുറം ലഭിച്ചിട്ടും പരാതികൾ തീരുന്നില്ല. അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നാക്കക്കാർക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയ മുന്നണികൾ തയ്യാറാകുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് ഈഴവ സമുദായത്തിൽ നിന്നായിരുന്നിട്ടും കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസിന് ആ സമുദായത്തിൽ നിന്ന് ഒരു എം.എൽ.എ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ദുരവസ്ഥയും അദ്ദേഹം തന്റെ ലേഖനത്തിലൂടെ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *