കൊളവള്ളിയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.കേരള, കര്‍ണാടക അതിര്‍ത്തിയിലെ കൊളവള്ളി, ചീയമ്പം പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസം കൊളവള്ളിയിലാണ് കാട്ടാനകള്‍ കൂട്ടമായെത്തിയത്. വലിയ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കിടങ്ങുകളുടെ സംരക്ഷണത്തിന് പദ്ധതികളില്ലാത്തതിനാല്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലയില്‍ നിന്നും കബനിപ്പുഴ കടന്ന് കാട്ടാനകള്‍ പകല്‍പോലും കൃഷിയിടത്തിലിറങ്ങുന്നത് പതിവാണ്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതിരോധ നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പ് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല ദിവസങ്ങളിലും വൈദ്യുതി പ്രവര്‍ത്തനരഹിതമാകുന്നത് മൂലം ആനകള്‍ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാന്‍ കാരണമാകുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് പദ്ധതികള്‍ തയ്യാറാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പകല്‍പോലും ആനകള്‍ കൃഷിയിടത്തിലിറങ്ങാന്‍ തുടങ്ങിയതോടെ പ്രദേശത്തെ കോളനികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് പുഴയില്‍ അലക്കാനും കുളിക്കാനും പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *