ഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ വിദേശരാജ്യങ്ങളോട് നിലപാട് വിശദീകരിക്കാനുള്ള സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്. മറ്റു നാല് പേരെയാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. ആനന്ദ് ശര്‍മ്മ,ഗൗരവ് ഗൊഗോയ്,സയ്യിദ് നസീര്‍ ഹുസൈന്‍,രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്‍ നിലപാട് ഇന്ത്യന്‍ പ്രതിനിധി സംഘം വിശദീകരിക്കും. കോണ്‍ഗ്രസ്, ഡിഎംകെ , സിപിഎം,ടിഎംസി, എഎപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളാണ് സംഘത്തില്‍ ഉണ്ടാവുക. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ് പ്രധാനമായും സംഘം എത്തുക. ഒരു പ്രതിനിധി സംഘത്തെ ശശി തരൂരാണ് നയിക്കുക. ജെഡിയുവിന്റെ സഞ്ജയ് ഝാ, ബിജെഡിയുടെ സസ്മിത് പത്ര, സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ്, ശിവസേന ഉദ്ധവ് വിഭാഗം പ്രിയങ്ക ചതുര്‍വേദി, എന്‍സിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കെ. കനിമൊഴി, എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഒവൈസി, എഎപിയുടെ വിക്രംജിത് സാഹ്നി എന്നിവരുമായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു സംസാരിച്ചിട്ടുണ്ട്.

ശശി തരൂരിന് പുറമേ ജോണ്‍ ബ്രിട്ടാസ്, ഇ ടി മുഹമ്മദ് ബഷീര്‍, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരും സംഘത്തില്‍ ഉണ്ട്. ഓപ്പറേഷന്‍ സിന്ദൂരില്‍ കണ്ടത് ട്രയല്‍ മാത്രമെന്നും ഭീകരവാദത്തിനെതിരെ പോരാടുക എന്നത് ഇന്ത്യയുടെ ദൃഢപ്രതിജ്ഞയെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാകിസ്താന്‍ നിലപാടിനെ പിന്തുണയ്ക്കുന്ന തുര്‍ക്കി, അസര്‍ബൈജാന്‍ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇന്ത്യ സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *