സോൾ∙ ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉൻ നടത്തിയ ആറു ദിവസം നീണ്ട റഷ്യൻ സന്ദർശനം സമാപിച്ചു. സന്ദർശനം പൂർത്തിയാക്കിയ കിം പ്രത്യേകം സജ്ജീകരിച്ച ട്രെയിനിൽ ഉത്തര കൊറിയയിലേക്കു മടങ്ങി. സന്ദർശനത്തിന്റെ സമാപന ദിവസം ഡ്രോണുകളും ബുള്ളറ്റ് പ്രൂഫ് കവചവും ഉൾപ്പെടെ സമ്മാനിച്ചാണ് റഷ്യൻ അധികൃതർ കിം ജോങ് ഉന്നിനെ യാത്രയാക്കിയത്. റഷ്യയിലെ ഒരു പ്രാദേശിക ഗവർണറാണ് അഞ്ച് സായുധ ഡ്രോണുകൾ, ഒരു നിരീക്ഷണ ഡ്രോൺ, ബുള്ളറ്റ പ്രൂഫ് കവചം, തെർമൽ ക്യാമറകൾക്ക് തിരിച്ചറിയാനാകാത്ത പ്രത്യേക വസ്ത്രവുമാണ് നൽക്കിയത്
കഴിഞ്ഞ ദിവസം കിഴക്കൻ നഗരമായ കോംസോംൽസ്‌കിൽ 2 പോർവിമാന ഫാക്ടറികൾ സന്ദർശിച്ച കിം, ഇതിനു പിന്നാലെ റഷ്യൻ യുദ്ധക്കപ്പലിൽ ആണവ ബോംബർ വിമാനങ്ങളും ഹൈപ്പർസോണിക് മിസൈലുകളും സന്ദർശിച്ചു.

റഷ്യൻ കിഴക്കൻ നഗരമായ ആർച്ചോമിലേക്ക് ട്രെയിനിലെത്തിയ കിമ്മിനെ റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും മുതിർന്ന സൈനിക ജനറൽമാരും ചേർന്നാണ് സ്വീകരിച്ചത്. തുറമുഖ നഗരമായ വ്‍‌ളാഡി‌വോസ്‌റ്റോക്കിൽ റഷ്യയുടെ ബോംബർ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങൾ കിം അടുത്തുകണ്ടു. കിമ്മും ഷൈഗും ഒരുമിച്ചാണു പസഫിക് സമുദ്രത്തിലെ അഡ്‌മിറൽ ഷപോഷ്‌നികോവ് യുദ്ധക്കപ്പലിലെത്തിയത്. ഉത്തരകൊറിയൻ വ്യോമ,നാവികസേനകളിലെ ഉന്നത ജനറൽമാരും കിമ്മിനെ അനുഗമിച്ചിരുന്നു.

റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിന്റെ സന്ദർശനമെന്നാണ് വിലയിരുത്തൽ. യുക്രെയ്‍നിൽ റഷ്യയ്‌ക്കു നിലവിൽ ലഭ്യത കുറവുള്ള പടക്കോപ്പുകൾ ഉത്തര കൊറിയ പകരം നൽകിയേക്കും. ഉത്തര കൊറിയയുമായി ആയുധക്കരാറുകളിലേർപ്പെടാൻ യുഎൻ വിലക്കുള്ളതിനാൽ‌, ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധക്കൈമാറ്റ ധാരണ പുറത്തുവിടാനിടയില്ല. കിഴക്കൻ റഷ്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ വൊസ്‌റ്റോച്‌നി കോസ്‌മോഡ്രമിൽ നടന്ന അസാധാരണ ഉച്ചകോടിയിൽ റഷ്യ–ഉത്തര കൊറിയ സൈനിക സഹകരണത്തിന് ധാരണയായി എന്ന് സൂചനകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *