പിഎം കിസാൻ സമ്മാൻ സമ്മേളനം 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള 13,500-ലധികം കർഷകരും 1500 അഗ്രി സ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ഒരു കോടിയിലധികം കർഷകരും വിർച്വൽ ആയി പരിപാടിയിൽ പങ്കെടുക്കും. ഗവേഷകർ, പോളിസി മേക്കേഴ്‌സ്, മറ്റ് പങ്കാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

പരിപാടിയിൽ പിഎം കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡുവിന്റെ വിതരണവും പ്രധാനമന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 16,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ 8.5 കോടിയിലധികം യോഗ്യരായ കർഷകർക്ക് കൈമാറി. പ്രതിവർഷം 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപയാണ് കർഷകർക്ക് കൈമാറുക. താൻ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, സദസ്സിലുള്ള അർഹരായ കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭിച്ചിട്ടുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള 600 ‘പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി പ്രകാരം രാജ്യത്തെ 3.3 ലക്ഷത്തിലധികം ചില്ലറ വളം വില്പനശാലകൾ ഘട്ടംഘട്ടമായി പിഎംകെഎസ്‌കെ ആക്കി മാറ്റും. ഈ കേന്ദ്രങ്ങളിൽ വളം, വിത്ത്, ഉപകരണങ്ങൾ എന്നിവ ലഭിക്കും. കൂടാതെ, മണ്ണ്, വിത്തുകൾ, വളങ്ങൾ എന്നിവ പരിശോധിക്കാനുള്ള സൗകര്യം, കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കൽ, വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകൽ, ബ്ലോക്ക്/ജില്ലാതല ഔട്ട്ലെറ്റുകളിൽ റീട്ടെയിലർമാരുടെ എണ്ണം വർദ്ധിപ്പിക്കൽ എന്നീ സേവനങ്ങളും നൽകും.

ചടങ്ങിൽ ‘പ്രധാൻ മന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന’ – ഒരു രാഷ്ട്രം, ഒരു വളം എന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം ‘ഭാരത് യൂറിയ ബാഗുകൾ’ പുറത്തിറക്കി. ഇത് രാജ്യത്തെ വളം നിർമ്മാണ കമ്പനികളെ ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാൻ സഹായിക്കും. സബ്‌സിഡിയുള്ള യൂറിയ, ഡി-അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി), എൻപികെ എന്നിവ ഒരൊറ്റ ബ്രാൻഡിൽ രാജ്യത്തുടനീളം വിപണനം ചെയ്യുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

പിഎം കിസാൻ പദ്ധതിക്ക് കീഴിൽ അർഹരായ കർഷക കുടുംബങ്ങൾക്ക് ഇതുവരെ 2 ലക്ഷം കോടിയിലധികം ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവും എക്സിബിഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കർഷകർ, എഫ്പിഒകൾ, കാർഷിക വിദഗ്ധർ, കോർപ്പറേറ്റുകൾ തുടങ്ങിയവരുമായി സംവദിക്കാൻ സ്റ്റാർട്ടപ്പുകളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

രാസവളങ്ങളെ കുറിച്ചുള്ള ‘ഇന്ത്യൻ എഡ്ജ്’ എന്ന ഇ-മാഗസിനും പ്രധാനമന്ത്രി പുറത്തിറക്കും. ഒക്ടോബർ 17 ന് രാവിലെ 11:30 ന് ആരംഭിച്ച ദ്വിദിന പരിപാടി ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്. കേന്ദ്ര രാസവള വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ, മന്ത്രി ഭഗവന്ത് ഖുബ, കേന്ദ്ര കൃഷി സഹമന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കരന്ധ്ലജെ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *