കൊച്ചി: ഹാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സംഘപരിവാർ താത്പര്യത്തിന് വഴങ്ങി പ്രദർശനാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവെയാൻ കോടതി ഇക്കാര്യം അറിയിച്ചത്.
സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. എപ്പോൾ കാണണം എന്നതിൽ ചൊവ്വാഴ്ച തീരുമാനമെന്നും കോടതി അറിയിച്ചു.
സിനിമ കാണാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും സിനിമയിൽ ഇല്ലെന്നും ക്രിസ്ത്യൻ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഹാല്‍ സിനിമയ്ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് ആരോപണം. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹര്‍ജി നല്‍കുകയായിരുന്നു.
