മാരക ലഹരിമരുന്നായ 41 ഗ്രാം എം.ഡി.എം.എ യുമായി നല്ലളം സ്വദേശി പിടിയിൽ
കോഴിക്കോട് : നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി നല്ലളം മുതിര കലായി പറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെ പോലീസ് പിടികൂടി.
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്പെക്ടർ അനിൽ പി.വി യുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേർന്നാണ് സൗത്ത് ബീച്ച് പള്ളിക്കണ്ടി പള്ളിക്ക് സമീപം വെച് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 41 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈനുമായി പ്രതിയെ പിടികൂടുന്നത്.
പിടിയിലായ അഹൻ മുഹമ്മദ് നല്ലളം കേന്ദ്രികരിച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസ് ഐ.പി.എസ് ന് വിവരം ലഭിക്കുകയും തുടർന്ന് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഇയാളുടെ ഓണലൈൻ ബാങ്കിങ് വഴിയും കൊറിയർ മുഖേനയും നടത്തുന്ന ഇടപാടുകളും ഡാൻസാഫ് സ്കോഡ് നിരീക്ഷിച്ചുവരികയും ഒടുവിൽ ചെമ്മങ്ങാട് പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ മാരകലഹരിമരുന്നുമായിപ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾ മുൻപും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും ബാഗ്ലൂരിൽ നിന്നും കൊറിയർ വഴിയാണ് ലഹരി മരുന്ന് നാട്ടിലെത്തിക്കുന്നതെന്നും ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്നും ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ അനിൽ പി.വി പറഞ്ഞു.
