പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം.ലോകം പാക്കിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവർ ആ പ്രതിഛായ മാറ്റി നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞതിനോടായിരുന്നു ബിലാവലിന്റെ പരാമർശം.നരേന്ദ്രമോദി മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്.ഒസാമ ബിൻ ലാദന് ആതിഥ്യം അരുളുകയും അയൽരാജ്യത്തിന്റെ പാർലമെന്റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിനു രക്ഷാസമിതിക്കു മുൻപിൽ ധർമോപദേശം നടത്താൻ യോഗ്യതയില്ലെന്നും ജയ്ശങ്കർ പറഞ്ഞിരുന്നു. ‘‘ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’’ എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ കുറ്റപ്പെടുത്തൽ.ഭൂട്ടോയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നേതാക്കളെ പങ്കെടുപ്പിച്ച് കോലങ്ങൾ കത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു.പാക്കിസ്ഥാന്റെ തകർച്ചയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ബിലാവൽ ഭൂട്ടോയുടെ ശ്രമമെന്നും, അവിടുത്തെ നേതാക്കൾ മാനസികമായി പാപ്പരാണെന്ന് തെളിഞ്ഞെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്കും രാഹുൽ ഗാന്ധിക്കും ഒരേ ഭാഷയെന്ന് ബിജെപി കുറ്റപ്പെടുത്തി. രണ്ട് പേർക്കും ഇന്ത്യാ വിരുദ്ധ നിലപാടാണെന്നാണ് ബിജെപി വക്താവ് അമിത് മാളവ്യ വിമര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *