ഗുജറാത്ത് കലാപത്തിനിടെ ആക്രമിക്കപ്പെട്ട ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷ സര്‍ക്കാരിന് ഇളവു ചെയ്യാമെന്ന വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. വിധി പുനപ്പരിശോധിക്കുന്നതിനു കാരണമൊന്നും കാണുന്നില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നൽകികൊണ്ടുള്ള കഴിഞ്ഞ മെയിലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നായിരുന്നു ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം. ശിക്ഷാകാലാവധി പൂർത്തിയാകും മുൻപ് ഗുജറാത്ത് സർക്കാർ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്തിരുന്നത്. ശിക്ഷ ഇളവു ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടെന്നാണ്, കഴിഞ്ഞ മെയില്‍ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. ​ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുതുമുൾപ്പെടെയുള്ള കേസുകളിലാണ് പ്രതികൾ ശിക്ഷയനുഭവിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *