ദില്ലി:ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.സിമി രാജ്യത്തിൻ്റെ ദേശീയതയ്ക്ക് എതിരാണ് . അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് അവർ ശ്രമിച്ചത് .അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത് .ഹർജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
ദില്ലിയിലെ അധികാര തർക്കം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴും ദില്ലി സർക്കാർ തെരുവിൽ പ്രതിഷേധ നാടകം നടത്തുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന് മുൻപിലാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഎപി സർക്കാരിന്റെ ലെഫ്. ഗവർണർക്കെതിരേയുള്ള പ്രതിഷേധങ്ങളെ കുറ്റപ്പെടുത്തിയത്. സുപ്രീംകോടതി കേസ് പരിഗണിച്ചു കൊണ്ടിരിക്കുമ്പോൾ അതേ വിഷയത്തിൽ പ്രതിഷേധം നടത്തുന്നതിനെക്കുറിച്ച് ഭരണഘടനാപരമായ സംവിധാനങ്ങൾക്ക് ബോധ്യമുണ്ടാകേണ്ടതാണ്. ആം ആദ്മി പാർട്ടി സർക്കാർ ഇപ്പോൾ നടത്തുന്ന പ്രതിഷേധം രാജ്യത്തിന് മുഴുവൻ നാണക്കേടുണ്ടാക്കുന്നതാണ്. ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് കോടതി ആവശ്യപ്പെട്ടാൽ കൂടുതൽ വിശദാംശങ്ങൾ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. വാർത്തകളുടെ അടിസ്ഥാനത്തിലോ പ്രതിഷേധങ്ങൾ കണക്കിലെടുത്തോ ഭരണഘടനാപരമായ ചോദ്യങ്ങളിൽ തീരുമാനം എടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് മറുപടി നൽകി.
