കെഎസ്ആർടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറ‍ഞ്ഞു. മന്ത്രിയുമായി ചർച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു.കെഎസ്ആർടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കെഎസ്ആർടിസിക്ക് വലിയ ബാധ്യതയായ ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ല. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസ് വാങ്ങാനാകും. ഇലക്ട്രിക് ബസ് ദീർഘദൂര സർവീസുകള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രിമായി ചർച്ച ചെയ്തെന്നും ഗണേഷ്കുമാർ പറഞ്ഞു. മന്ത്രിയുമായുള്ള ദീർഘനേരം നടത്തിയ ചർച്ചയിൽ തൊഴിലാളി സംഘടനകളും സംതൃപ്തി രേഖപ്പെടുത്തി. കെഎസ്ആർടിസി പൂർണമായി സോഫ്റ്റ് വെയർ സംവിധാനത്തിലേക്ക് മാറ്റുമെന്നും റെയിൽവേയിലേത് പോലെ ബസുകളുടെ റൂട്ടും സമയവും മനസിലാക്കാൻ വേര്‍ ഇസ് മൈ കെഎസ്ആർടിസി ആപ്പ് തുടങ്ങുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ആംബുലൻസുകള്‍ക്ക് താരിഫ് ഏർപ്പെടുത്തുമെന്നും ലൈസൻസില്ലാതെ ഓടുന്ന ആബുലൻസുകള്‍ക്ക് പിടിവീഴുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *