പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിദേശ രാജ്യങ്ങളെ, പ്രത്യേകിച്ച് ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമ്മാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. 2030-ഓടെ ഇന്ത്യയെ ലോകത്തെ ഡ്രോൺ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഗവേഷണങ്ങൾക്കും ഡിസൈനുകൾക്കുമായി 600 കോടി രൂപയും, ഘടകഭാഗങ്ങളുടെ നിർമ്മാണ പ്രോത്സാഹനത്തിനായി 1,200 കോടി രൂപയും പദ്ധതിയുടെ ഭാഗമായി നീക്കിവെക്കും. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് മാതൃകയിലാകും കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുക.

നിലവിൽ ഇന്ത്യൻ ഡ്രോൺ വിപണിയിലെ ചെറുകിട കമ്പനികൾ പകുതിയിലധികം ഘടകഭാഗങ്ങളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഡ്രോണിന്റെ ചട്ടക്കൂടുകൾ (Airframes), മോട്ടോറുകൾ, ഫ്ലൈറ്റ് കൺട്രോളറുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമിക്കാൻ പ്രോത്സാഹനം നൽകുന്നത്. പ്രതിരോധ മന്ത്രാലയം ഉൾപ്പെടെ 12 മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. വൻകിട കമ്പനികൾക്കൊപ്പം ചെറുകിട സംരംഭകർക്കും സഹായം നൽകി ശക്തമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

കൃഷി, അടിസ്ഥാന സൗകര്യ പരിശോധന, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഡ്രോൺ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാനും വിളകളുടെ ആരോഗ്യം വിലയിരുത്താനും അതിർത്തി സുരക്ഷ ഉറപ്പാക്കാനും ഡ്രോണുകൾ വലിയ പങ്കുവഹിക്കും. കൂടാതെ, ദുർഘടമായ പ്രദേശങ്ങളിൽ മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ ലോജിസ്റ്റിക്സ് ഡ്രോണുകൾ സഹായിക്കും. ‘ഭാരത് ഡ്രോൺ സ്റ്റാക്ക്’ എന്ന പ്ലാറ്റ്‌ഫോമിന് കീഴിലുള്ള നിർമ്മാതാക്കൾ ഈ മാറ്റത്തിന്റെ പ്രധാന കരുത്താകും.

നിലവിൽ 4,500 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ഡ്രോൺ വിപണി 2028-ഓടെ 1.66 ലക്ഷം കോടി രൂപയായി വളരുമെന്നാണ് കരുതപ്പെടുന്നത്. അദാനി ഡിഫൻസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ഐഡിയഫോർജ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ രംഗത്ത് സജീവമാണ്. തദ്ദേശീയമായി ഡ്രോണുകൾ വികസിപ്പിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിക്കുമെന്നും അന്താരാഷ്ട്ര വിപണിയിലേക്ക് ഡ്രോണുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *