നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ, ഘടകകക്ഷിയായ സിപിഐ ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പരാതി. പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാര്‍ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ നേതാക്കള്‍ പ്രതികരിച്ചു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസും സി.പി.ഐയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ജോസ് കെ മാണി എല്‍.ഡി.എഫില്‍ എത്തിയതിന് ചേര്‍ന്നതിന് പിന്നാലെ മത്സരിച്ചിരുന്ന പല മണ്ഡലങ്ങളും നഷ്ടമായത് സി.പി. ഐ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇത്തരം അസ്വാരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സി.പി.ഐ നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *