നര്‍മ്മദ നദിയിലേക്ക് ബസ്സ് മറിഞ്ഞ് അപകടം. 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര റോഡ്വേയ്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ റെയിലിംഗ് തകര്‍ത്ത് താഴേയ്ക്ക് മറിയുകയായിരുന്നു. ഇതുവരെ 15 ഓളം പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ആഗ്ര-മുംബൈ ഹൈവേയിലാണ് ഘാല്‍ഗട്ട്. കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായതിനാല്‍ ബസ് റോഡില്‍ നിന്ന് വഴുതിപ്പോയതാണെന്നാണ് പ്രാഥമിക വിവരം. ഘാല്‍ഖട്ടിലെ പാലത്തിന്റെ കൈവരികളും തകര്‍ത്ത് ബസ് പുഴയിലേക്ക് വീഴുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ്സില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍.

അപകടമുണ്ടായ പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ശക്തമായ മഴ തുടരുന്നത് ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാക്കിയിട്ടുണ്ട്. ബസ്സിന്റെ സാങ്കേതിക തകരാര്‍ എന്തെങ്കിലുമാണോ അപകടത്തിലേക്ക് നയിച്ചത് എന്ന് പരിശോധിച്ചുവരികയാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്ന സൂചനകളും ലഭിക്കുന്നുണ്ട്. ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *