രബീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതൻ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നും പട്ടിയിൽ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്താണ് ശാന്തിനികേതൻ. 1863-ൽ ആശ്രമമെന്ന നിലയിൽ സ്ഥാപിതമായ ശാന്തിനികേതൻ പിന്നീട് 1901-ൽ ടാഗോർ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു. 2010 മുതൽ യുനെസ്കോയുടെ താത്കാലിക പട്ടികയുടെ ഭാഗമായിരുന്നു ശാന്തിനികേതൻ. റിയാദിൽ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലാണ് ശാന്തിനികേതനെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
ശാന്തിനികേതൻ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ബംഗാളിനെയും ടാഗോറിനെയും അദ്ദേഹത്തിന്റെ സാഹോദര്യ സന്ദേശങ്ങളെയും സ്നേഹിക്കുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും മമതാ കൂട്ടിച്ചേർത്തു. എല്ലാ ഇന്ത്യക്കാർക്കും അത് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു..
