ന്യൂഡൽഹി: ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി. പദ്ധതിയിൽ ബാങ്ക് പറയുന്ന നിബന്ധനകൾ പാലിച്ചാൽ മാത്രമേ വായ്പയെടുത്തയാൾക്ക് ഒറ്റത്തവണയായി വായ്പ അടച്ചുതീർക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടാകില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തന്യ എനർജി എന്റർപ്രൈസസും എസ്ബിഐയും തമ്മിലുള്ള കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
ഏഴ് വസ്തുക്കൾ ഈടുവെച്ചാണ് തന്യ എനർജി വായ്പയെടുത്തത്. ഇതിനെ ബാങ്ക് പിന്നീട് നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ച് സർഫാസി നിയമപ്രകാരം ഈട് വസ്തുക്കൾ ലേലം ചെയ്യാൻ നടപടിയെടുത്തു. ഇതോടൊപ്പം എസ്ബിഐയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി 2020-ൽ തന്യ എനർജി അപേക്ഷിക്കുകയും ചെയ്തു. ബാക്കിനിൽക്കുന്ന വായ്പത്തുകയുടെ അഞ്ചുശതമാനം അടച്ചിരിക്കണമെന്നാണ് ഒറ്റത്തവണ തീർപ്പാക്കലിന് എസ്ബിഐ മുന്നോട്ടുവെച്ച നിബന്ധന. ഇത് പാലിക്കാത്തതിനാൽ സ്ഥാപനത്തിന്റെ അപേക്ഷ എസ്ബിഐ പരിഗണിച്ചില്ല. അപേക്ഷ തള്ളിയതോടെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കമ്പനിയുടെ അപേക്ഷ വീണ്ടും പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും എസ്ബിഐക്ക് നൽകിയ നിർദേശം. എന്നാൽ, ഇതിനെതിരേ എസ്ബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എസ്ബിഐയുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
