പാലക്കാട്: നെന്മാറ പോത്തുണ്ടി തിരുത്തന്പാടം ബോയൻ കോളനിയിലെ സജിതയെ (35) കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയ്ക്ക് (ചെന്താമരാക്ഷൻ) ഇരട്ട ജീവപര്യന്തം. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി കെന്നത്ത് ജോർജ് ഇത് സംബന്ധിച്ച വാദംകേട്ടിരുന്നു.
അതിക്രമിച്ച് കടക്കൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളിൽ ചെന്താമര കുറ്റക്കാരനാണെന്ന് ചൊവ്വാഴ്‌ച കോടതി കണ്ടെത്തി. മൂന്നേകാൽ ലക്ഷം രൂപ പിഴ ഒടുക്കണമെന്നും വിധിയിലുണ്ട്.
2019 ആഗസ്‌ത് 31ന് സജിതയെ അയൽവാസി ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണമായത് സജിതയാണെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്.
മൂന്നുമാസത്തിനകം അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചെന്താമര 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), സുധാകരന്റെ അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊന്നു. ഇൗ കേസിൽ അറസ്റ്റിലായ ഇയാൾ റിമാൻഡിലാണ്.
