ഗാന്ധിനഗർ: പ്രണയിതാക്കൾ മരിച്ച് ആറ് മാസത്തിനു ശേഷം അവരുടെ പ്രതിമകൾ നിർമ്മിച്ച് വിവാഹം നടത്തി കുടുംബം. ഗുജറാത്തിലെ താപിയിലാണ് സംഭവം. ഓഗസ്റ്റിലായിരുന്നു പ്രണയിതാക്കളായ ഗണേഷും രഞ്ജനയും ആത്മഹത്യ ചെയ്തത്. ഇരുവരേയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.വിവാഹത്തിന് കുടുംബം എതിർത്തതോടെയായിരുന്നു ഇരുവരും ആത്മഹത്യ ചെയ്തത്. തീവ്ര പ്രണയത്തിലായിരുന്ന ഇരുവരും മരിക്കാൻ കാരണം തങ്ങളാണെന്ന് മനസിലാക്കി അവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാനായാണ് പ്രതിമ നിർമിച്ച് അവരുടെ വിവാഹം നടത്തിയതെന്ന് കുടുംബം പറഞ്ഞു.
ഗണേഷ് തങ്ങളുടെ അകന്ന ബന്ധുവായതിനാലാണ് വിവാഹം എതിര്‍ത്തതെന്ന് രഞ്ജനയുടെ മുത്തച്ഛനായ ഭീംസിങ് പാദ്വി പറഞ്ഞു. ഇരുവരും തമ്മിൽ തീവ്ര പ്രണയമായതിനാലാണ് ഇത്തരത്തില്‍ വിവാഹം നടത്താന്‍ ഇരുകൂട്ടരുടെയും കുടുംബം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
