ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. കാറിന്റെ ഡോറിൽ കൈകുടുക്കി വലിച്ചിഴച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് പരിസരത്തായിരുന്നു അതിക്രമം.
സംഭവത്തിൽ കാറോടിച്ചിരുന്ന 47കാരനായ, ഹരീഷ് ചന്ദ്രയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. തനിക്ക് നേരെ ഇയാൾ ആക്രമണം നടത്താൻ ശ്രമിച്ചപ്പോൾ താൻ തടഞ്ഞു. ഇതിനിടെ പ്രതി കാറിന്റെ ഡോറിൽ തന്റെ കൈ കുടുക്കിയെന്നും 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചുവെന്നും സ്വാതി മലിവാൾ നൽകിയ പരാതിയിൽ പറയുന്നു.
എയിംസ് ഡൽഹി ഗേറ്റിന് എതിർവശം പുലർച്ചെ മൂന്ന് മണിയോടെയാണ് മലിവാളിനെ ആക്രമിച്ചതെന്നും 115 മീറ്ററോളം വലിച്ചിഴച്ചെന്നും പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ‘സ്വാതി മലിവാൾ തന്റെ ടീമിനൊപ്പം ഫുട്പാത്തിൽ നിൽക്കുമ്പോഴാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. രണ്ടുപേരെയും വൈദ്യപരിശോധനയ്ക്കും വിധേയമാക്കി’. ഡൽഹി പൊലീസ് അറിയിച്ചു.
