ശബരിമലയിലെ സ്വർണപ്പാളികളിൽ നിന്ന് വൻതോതിൽ സ്വർണം നഷ്ടപ്പെട്ടതായി ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം. ദ്വാരപാലക ശിൽപ്പങ്ങൾ ഉൾപ്പെടെയുള്ള സ്വർണ്ണപ്പാളികളിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്നതിലും റിപ്പോർട്ടിൽ വ്യക്തതയുണ്ടാകും. തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിന് ശേഷമുള്ള തുടർനടപടികളും കോടതിയെ അറിയിച്ചിട്ടുണ്ട്.
വാജി വാഹന കൈമാറ്റത്തിൽ അജയ് തറയിൽ അടക്കമുള്ളവർക്കെതിരായ അന്വേഷണത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശം ഇന്നുണ്ടായേക്കും. 2012-ലെ ബോർഡ് ഉത്തരവ് ലംഘിച്ചാണ് വാഹനം കൈമാറിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. എന്നാൽ അഡ്വക്കറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് കൈമാറ്റം നടന്നതെന്ന രേഖകൾ പുറത്തുവന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിട്ടുണ്ട്.
