പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു സന്ദീപിന്റെ അപ്രതീക്ഷിത നീക്കം. കേരള ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാര്‍ സ്മാരക മണ്ഡപമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരള ചരിത്രത്തിലെ കമ്മ്യുണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്‌മാരക മണ്ഡപം. പൊലീസ് തോക്കിൽ നിന്ന് വെടിയുണ്ട അല്ല ഉപ്പും മുതിരയുമാണ് വരുന്നതെന്ന് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിച്ച കൊടിയ വഞ്ചനയാണ് പുന്നപ്രയിലും വയലാറിലും അരങ്ങേറിയത്. പട്ടിക ജാതിക്കാരും പിന്നാക്കാക്കരുമായ ആയിരക്കണക്കിന് നിരപരാധികളാണ് രണ്ടിടത്തുമായി പിടഞ്ഞു വീണ് മരിച്ചത്. എത്ര പേർ രക്തസാക്ഷികളായി എന്ന കണക്ക് പോലും രണ്ടു പാർട്ടികൾക്കും അറിയില്ല. വെടി പൊട്ടുന്നതിന് മുൻപ് നേതാക്കൾ നാട് വിട്ടിരുന്നു. പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവിതം നഷ്ടമായ ആയിരക്കണക്കിന് നിരപരാധികളുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു.പിന്നാക്ക വിഭാഗങ്ങളോട് ഇടതുപക്ഷം എന്നും കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് ഇതെന്നും സന്ദീപ് കുറിപ്പില്‍ പറയുന്നു.
