ജില്ലയിൽ സഞ്ചരിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കി കൊണ്ടുള്ള കാസർകോട് ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. കളക്ടർ സജിത്ത് ബാബു തുഗ്ളക്പരിഷ്കാരമാണ് നടപ്പിലാക്കുന്നതെന്നാണ് പൊതുജനങ്ങളിൽ നിന്നടക്കം ഉയരുന്ന പരാമർശം. സംഭവത്തെ വിവേകശൂന്യം എന്ന് വിശേഷിപ്പിച്ച് സ്ഥലം എംഎൽഎ എൻ.എ നെല്ലിക്കുന്ന് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.
14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചത്. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കും. ഒപ്പം പ്രദേശങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീവിനെ നിയോഗിക്കും.’ എന്നാണ് ജില്ലാ ദുരന്ത നിരവാരണ അതോറിറ്റിയുടെതായി ഇറങ്ങിയ പത്രക്കുറിപ്പില്‍ പറയുന്നത്.ജില്ലയിലെ വിവിധ ടൗണുകളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുള്ള ദുരന്ത നിവാരണ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, ജില്ലയിൽ കൊവിഡ് വ്യാപനം കലശലാണെന്നും ജില്ലയിലുള്ള നാല് ആശുപത്രികളിലായി 200 കിടക്കകൾ മാത്രമാണുള്ളതുകൊണ്ടാണ് കടുത്ത നടപടികൾ സ്വീകരിച്ചതെന്ന് പ്രതികരിച്ച കളക്ടർ, ഉത്തരവ് തിരുത്തുമെന്ന് വ്യക്തമാക്കി.
