മധ്യപ്രദേശിലെ ഷഹ്ദോലിലെ ‘റാസ ഹൈദരാബാദി’ ഹോട്ടലിൽ ബിരിയാണി കഴിച്ചിട്ട് പണം നൽകാതിരിക്കുകയും ഹോട്ടൽ ജീവനക്കാരനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ഹോട്ടലിലെത്തിയ നാലംഗ സംഘം ബിരിയാണികഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് പിന്നാലെ പ്രകാശ് രാജ് ബില്ല് കൈമാറി. എന്നാൽ പണം നല്‍കില്ലെന്നായിരുന്നു സംഘത്തിന്റെ മറുപടി. പണം അടയ്ക്കണമെന്ന് പ്രകാശ് രാജ് ആവര്‍ത്തിച്ചതോടെ നാലംഗസംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ പ്രതികളായ നാലുപേരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മര്‍ദനമേറ്റ പ്രകാശ് രാജ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
