ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരായ സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്ച മുമ്പ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
ഇന്ന് അപ്പീലില്‍ കൂടുതല്‍ വാദം കേള്‍ക്കും. കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനുള്ള കാരണങ്ങളിൽ വിശദമായി വാദം കേൾക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ കക്ഷി ചേരാൻ അതീജീവിതയ്ക്ക് കോടതി അനുമതിയും നൽകിയിട്ടുണ്ട്.
ക്രിമിനൽ ഗൂഢാലോചനയിലൂടെയും സ്വാധീനം ഉപയോഗിച്ചും നീതി അട്ടിമറിക്കാൻ സാധ്യതയുള്ള പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സിബിഐ കോടതിയെ അറിയിക്കും. അതേസമയം, അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന സെൻഗാറിന്റെ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇത് സെൻഗാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ബലാത്സംഗക്കേസിലെ സുപ്രീം കോടതിയുടെ ഇന്നത്തെ നിലപാട് സെൻഗാറിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ വിഷയം വിശദമായി പരിശോധിക്കുന്നത്
