സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് ആഫ്രിക്കയിലെ സീഷെല്‍സില്‍ തടവില്‍ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കുന്നത് വേള്‍ഡ് മലയാളി ഫെഡറേഷനാണ് . തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം സ്വദേശികളായ ജോണി, തോമസ് എന്നീ രണ്ട് മലയാളികളാണ് തടവിലായ സംഘത്തിലുള്ളത്. തൊഴിലാളികളുടെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടക്കേണ്ടി വന്നത്. തുടര്‍ന്ന് സീഷെല്‍ തീരത്തെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ മാസം 12നാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായ വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്. മലയാളികളുടെ മോചനത്തിനായി നേരത്തെ നോര്‍ക്കയും ഇടപെടല്‍ നടത്തിയിരുന്നു.
