കോഴിക്കോട്: ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയും പെരുന്നാൾ ആഘോഷിക്കാമെന്ന പെരുന്നാള്‍ സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വിശുദ്ധിയുടെ ആഘോഷമാണ് ചെറിയപെരുന്നാൾ. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാർമിക മൂല്യങ്ങളും വരും കാലത്തുടനീളം പുലർത്തണമെന്ന പ്രതിജ്ഞയെടുക്കേണ്ടത് ഈ അവസരത്തിൽ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫിത്വർ സകാത്ത് ഉൾപ്പെടെയുള്ള നിർബന്ധ കർമങ്ങൾക്കൊപ്പം കുടുംബ സന്ദർശനം, ദാന ധർമം, അയൽപക്ക ബന്ധം എന്നിവ ശക്തിപ്പെടുത്താനും പാവപ്പെട്ടവർക്കും രോഗികൾക്കും വിധവകൾക്കും കാരുണ്യമെത്തിക്കാനും പെരുന്നാൾ ദിവസം ഉത്സാഹിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിക്കാനും ലോകത്ത് എല്ലാ വിഭാഗം മനുഷ്യർക്കും ക്ഷേമവും സമാധാനവും സാധ്യമാവാനും പ്രത്യേകം പ്രാർഥിക്കണം. പെരുന്നാളിലെ സത്കർമങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും കൗമാരക്കാർ അടക്കമുള്ള പുതുതലമുറയെ പങ്കുചേർക്കുകയും തലമുറ വ്യത്യാസമില്ലാതെ നന്മകളിൽ മത്സരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന പ്രവർത്തികൾ ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തട്ടിപ്പുകൾക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും ചെയ്യണം. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങൾക്കും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു.
