അജയ് തറയിലിന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സണ്ണി എം കപിക്കാട്. മതം മാറുന്നത് എന്തോ വലിയ കുറ്റമാണെന്ന രീതിയിലാണ് തറയിലിന്റെ സംസാരമെന്നും, അത് നിയമപരമായി ചെയ്യാൻ സാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൈക്കത്ത് സണ്ണി എം കപിക്കാട് സ്വയം സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചു എന്ന അജയ് തറയിലിന്റെ ആരോപണം കോടതിയിൽ തെളിയിക്കേണ്ടി വരുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സ്വയം സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചതിന് പിന്നിൽ സാമ്പത്തിക തട്ടിപ്പുണ്ടെന്ന ആരോപണത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേര് തറയിൽ എന്നാണെങ്കിലും കൊട്ടാരത്തിൽ എന്നാണെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് അദ്ദേഹം പറഞ്ഞു.

ദളിതരെല്ലാവരും ദരിദ്രരാണെന്നും പത്തു പൈസയ്ക്ക് വേണ്ടി എങ്ങോട്ടും മറിയുന്നവരാണെന്നുമുള്ള പരമ്പരാഗത ജാതിബോധമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലുള്ളത്. അത്തരം ചിന്താഗതികൾ അജയ് തറയിൽ കയ്യിൽ വെച്ചാൽ മതിയെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.

വിഷയത്തിൽ ഉത്തരവാദിത്തബോധം ഉണ്ടെങ്കിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വമുണ്ടെങ്കിൽ അജയ് തറയിൽ ഖേദം പ്രകടിപ്പിക്കേണ്ടതാണ്, എന്നാൽ അതിനുള്ള സാധ്യത താൻ കാണുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്താൽ മാത്രമേ നിയമനടപടികളിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *