ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിച്ചു. ഓരോ ഓർഡറിനും ഈടാക്കിയിരുന്ന നിരക്കിൽ 19.2 ശതമാനത്തിന്റെ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. നേരത്തെ 12.5 രൂപയായിരുന്ന പ്ലാറ്റ്ഫോം ഫീ, പുതിയ പരിഷ്കാരത്തോടെ 14.9 രൂപയായി ഉയർന്നു. 2.40 രൂപയുടെ അധിക ബാധ്യതയാണ് ഓരോ ഓർഡറിലും ഉപഭോക്താക്കൾക്ക് ഇനി ഉണ്ടാകുക. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്നുള്ള അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ഈ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൽപിജി വിതരണത്തിലുണ്ടായ പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിപണിയിലെ അസ്ഥിരതയും പ്രവർത്തന ചെലവ് വർദ്ധിപ്പിച്ചതാണ് നിരക്ക് കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഭക്ഷണത്തിന്റെ വില, ഡെലിവറി ചാർജ്, ജിഎസ്ടി എന്നിവയ്ക്ക് പുറമെയാണ് ഈ പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾക്ക് ഇത് വലിയ തിരിച്ചടിയാകും.
ഓരോ ഓർഡറിനും നിശ്ചിത തുക പ്ലാറ്റ്ഫോം ഫീസായി ഈടാക്കുന്നത് സൊമാറ്റോയുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ്. മറ്റ് ചാർജുകളെല്ലാം മാറ്റമില്ലാതെ തുടരുമ്പോഴും പ്ലാറ്റ്ഫോം ഫീസിലെ ഈ വർദ്ധനവ് സാധാരണക്കാരായ ഉപഭോക്താക്കളുടെ മാസ ബജറ്റിനെ ബാധിച്ചേക്കാം. സൊമാറ്റോയുടെ ഈ നീക്കത്തിന് പിന്നാലെ മറ്റ് ഫുഡ് ഡെലിവറി ആപ്പുകളും നിരക്ക് വർദ്ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഉപഭോക്താക്കൾ.
