ന്യൂഡൽഹി: രാജ്യാന്തര യോഗ ദിനത്തിൽ രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികളാണ് നടന്നത്. യുഎന്‍ ആസ്ഥാനത്തെ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാ ദിനത്തിന് നേതൃത്വം നല്‍കി. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും ജൂൺ 21 ന് രാജ്യാന്തര യോഗ ദിനം ആചരിക്കുന്നത്. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ യോഗാ പരിപാടികള്‍ നടത്തി. പന്ത്രണ്ടോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ആദ്യ യോഗ ദിനാഘോഷം ന്യൂഡൽഹിയിലെ രാജ്പത്തിലാണ് നടന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും 21 ഓളം യോഗ ആസനങ്ങൾ അവതരിപ്പിക്കുകയും രണ്ട് ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. 2014 ൽ ഐക്യരാഷ്ട്ര സഭയുടെ അറുപത്തൊൻമ്പതാം പൊതു സഭ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. യോഗയുടെ പ്രാധാന്യം മനസ്സിലാക്കിയ 193 രാജ്യങ്ങളും പ്രമേയം വോട്ടിനിടാതെ തന്നെ ഏകകണ്ഠമായി പിറ്റേ വർഷം മുതൽ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുവാൻ തീരുമാനിച്ചു.

യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളിൽ നിന്ന് മാറി നടക്കാനുമുള്ള ഒരു പദ്ധതി കൂടിയായി പ്രചരിപ്പിക്കുവാനുമാണ് യോഗാ ദിനം ആചരിക്കുന്നത്. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ദിവസമായ ഉത്തരായനാന്തമാണ് യോഗ ദിനമായി ആചരിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടത്. വെറും ശാരീരിക വ്യായാമങ്ങളെക്കാളുപരി, ആത്മീയ വികാസത്തിനു കൂടി ഉതകുന്ന പദ്ധതിയായാണ് യോഗ വിഭാവനം ചെയ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *