
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയ്ക്ക് ഡിജിറ്റല്‍ പൂട്ട് ഒരുങ്ങുന്നു.
ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം ഉടൻ തന്നെ കംപ്യൂട്ടറിലറിയുന്ന സംവിധാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്.
തിരുവാഭരണം ഉള്‍പ്പെടെയുള്ളവ സ്ട്രോങ് റൂമില്‍ നിന്ന് ശ്രീകോവിലിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റുമ്പോഴോ അറ്റകുറ്റപ്പണിക്കായി എടുക്കുമ്പോഴോ എല്ലാവിവരവും മഹസര്‍സഹിതം ഡിജിറ്റലാക്കും. ഇതിനുള്ള സോഫ്റ്റ്വേര്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി.
ക്ഷേത്രങ്ങളില്‍ വഴിപാടായോ കാണിക്കയായോ കിട്ടുന്ന സ്വര്‍ണാഭരണങ്ങളും മറ്റും നിശ്ചിതദിവസത്തിനകം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി സ്ട്രോങ് റൂമിലേക്കു മാറ്റണം. ശബരിമലയില്‍ നിന്ന് ആറന്മുള ക്ഷേത്രത്തിലേക്കുമാറ്റാന്‍ അഞ്ചുദിവസമാണ് സമയം.
