ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ തിരുമല അനിലിന്റെ നിർണായകമായ ശബ്ദ സംഭാഷണം പുറത്ത്. താൻ നേരിടുന്ന ദയനീയ അവസ്ഥ അനിൽ നിക്ഷേപകന്റെ മകളോട് സംസാരിക്കുന്ന നിർണായകമായ ശബ്ദസംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ആഹാരം കഴിക്കാനോ ഉറങ്ങാനോ തനിക്ക് ആകുന്നില്ലെന്നും, താൻ പകുതിയായി മാറി എന്നും അനിൽ ശബ്ദസംഭാഷണത്തിൽ വിവരിക്കുന്നു. വീട്ടിൽ എല്ലാവരും ദുഃഖിതരാണെന്നും മക്കൾ ഒരു നിലയിലും ആയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ബാങ്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പണം നൽകണമെന്നുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും അനിൽ വ്യക്തമാക്കി.
ഈ സമ്മർദ്ദത്തിനിടയിലും, നിക്ഷേപകന് സഹായിക്കാൻ അനിൽ ഒരുങ്ങിയിരുന്നു. നിക്ഷേപകന് ചികിത്സാസഹായവും, മരുന്നും മറ്റ് ആവശ്യങ്ങൾക്കും സഹായിക്കാം എന്നും അനിൽ വാഗ്ദാനം ചെയ്തു. പണം തിരികെ ലഭിക്കാനായി പോലീസിനോട് വന്നു പറയാനും അനിൽ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. അങ്ങനെയെങ്കിലും പണം തിരികെ നൽകാനായിരുന്നു അനിലിന്റെ നീക്കം. എന്നാൽ, ബിജെപിയും ബാങ്കും അനിലിനെ ഒറ്റപ്പെടുത്തി. തുടർന്നാണ് അനിലിന്റെ ആത്മഹത്യ.
പണം തിരികെ ആവശ്യപ്പെട്ട കിടപ്പിലായ നിക്ഷേപകനെ ബാങ്കിൽ എത്തിച്ചു. ബാങ്ക് സെക്രട്ടറിയായ നീലിമയുടെ നിർബന്ധം കാരണമാണ് ആശുപത്രി കിടക്കയിൽ നിന്നും നിക്ഷേപകനെ ബാങ്കിൽ എത്തിച്ചത്. നിക്ഷേപകനെ ബാങ്കിൽ വരുത്തരുതെന്ന് അനിൽ ആവശ്യപ്പെട്ടെങ്കിലും, ബാങ്ക് സെക്രട്ടറി നീലിമ ഇത് അനുസരിച്ചില്ല.
അനിൽ ആത്മഹത്യ ചെയ്തിട്ടും നിക്ഷേപകന് പണം തിരികെ കിട്ടിയില്ല. നേതാക്കൾ പറഞ്ഞ ഉറപ്പ് ലംഘിക്കപ്പെട്ടതോടെ, നിക്ഷേപകന്റെ ചികിത്സാ തുടരാൻ കഴിയാത്ത അവസ്ഥയിലാണ്.
