പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളിയായ രാംനാരായണൻ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മോഷ്ടാവെന്ന് ആരോപിച്ച് ഡിസംബർ 17 ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുടങ്ങിയ മർദ്ദനം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായാണ് പോലീസ് കണ്ടെത്തൽ. ഛത്തിസ്ഗഡ് സ്വദേശിയായ ഇദ്ദേഹത്തിന്റെ ശരീരമാസകലം ക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ട്. സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ, ഈ അക്രമത്തിൽ സ്ത്രീകളുൾപ്പെടെ പതിനഞ്ചോളം പേർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത ചിലർ നാടുവിട്ടതായി സൂചനയുണ്ട്, ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. കൊടും ക്രൂരത അരങ്ങേറിയ ഈ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉടൻ വലയിലാകുമെന്നും, സ്ത്രീകളുടെ പങ്കാളിത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടി ഒരാഴ്ച മുമ്പാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ പാലക്കാട് എത്തുന്നത്. മൂന്ന് വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് ചില മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഇദ്ദേഹം, വഴിതെറ്റിയാണ് വാളയാറിലെ അട്ടപ്പള്ളത്ത് എത്തിപ്പെട്ടത്. പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് അവിടെ തടിച്ചുകൂടിയ യുവാക്കളും നാട്ടുകാരും ചേർന്ന് രാംനാരായണനെ തടഞ്ഞുവെക്കുകയായിരുന്നു. വെറും സംശയത്തിന്റെ പേരിൽ ഇദ്ദേഹത്തെ ‘കള്ളൻ’ എന്ന് മുദ്രകുത്തിയാണ് നാട്ടുകാർ ക്രൂരമായി കൈകാര്യം ചെയ്തത്.

മണിക്കൂറുകളോളം നീണ്ട കൊടും ക്രൂരതയിൽ വടികൊണ്ടുള്ള മർദ്ദനമേറ്റ് ഇദ്ദേഹത്തിന്റെ പുറംഭാഗത്തും കഴുത്തിലും കൈയ്ക്കും മാരകമായി പരിക്കേറ്റു. അതീവ ഗുരുതരാവസ്ഥയിലായ രാംനാരായണനെ പോലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേവലം ഒരു അപരിചിതനെ കണ്ടപ്പോൾ കള്ളനാണെന്ന് തോന്നി മർദ്ദിച്ചു എന്നാണ് നാട്ടുകാർ നൽകുന്ന വിചിത്രമായ മറുപടി. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി ചോദ്യം ചെയ്യലും അന്വേഷണവും ഊർജിതമായി നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *