
കുന്ദമംഗലം: തദ്ദേശ തിരഞ്ഞെടുപ്പടുക്കെ കുന്ദമംഗലത്ത് മുസ്ലീം ലീഗിലെ വിഭാഗീയത വീണ്ടും പരസ്യമാകുന്നു. കഴിഞ്ഞ ദിവസം കുന്ദമംഗലത്തെ ഹോട്ടലിൽ മാക്കൂട്ടം സൗഹൃദ വേദിയുടെ പേരിൽ നടന്ന ഇഫ്താർ മീറ്റും ലഹരി വിരുദ്ധ കാമ്പയിനും വിഭാഗീയത പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയിൽ നേരത്തെ ഭാരവാഹികളായിരുന്നവരും നിലവിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നവരുമായ ഇരുപതോളം പേരാണ് ഹോട്ടലിൽ ഒത്തുചേർന്നത്. സംഭവത്തിൽ കുന്ദമംഗംലം പഞ്ചായത്ത് ലീഗ് കമ്മറ്റി അന്വേഷണം നടത്തുകയും മണ്ഡലം കമ്മറ്റിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. നടന്നത് വിഭാഗീയത പ്രവർത്തനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം. പലരേയും ഇഫ്താർ വിരുന്നെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യോഗത്തിൽ എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഏപ്രിൽ 15 നകം വിപുലമായ യോഗം വിളിച്ചു ചേർത്ത് കമ്മറ്റി രൂപീകരിക്കുമെന്ന സൗഹൃദവേദിയുടെ പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വില പേശൽ ലക്ഷ്യമിട്ടാണെന്നും പാർട്ടി വിലയിരുത്തി. സംഘടനാ തലത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്തുമ്പോൾ ഒരു വിഭാഗം ചേരിതിരിഞ്ഞ് ഇത്തരം പരിപാടികൾ നടത്തുന്നത് വിഭാഗീയ പ്രവർത്തനമാണെന്നാണ് കണ്ടെത്തൽ.ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണുന്നുവെന്ന് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് പെരുവയൽ മൂസാ മൗലവി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് മണ്ഡലം കമ്മറ്റിയുടെ തീരുമാനം. കഴിഞ്ഞ തവണയും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുസ് ലിം ലീഗിൻ ഭിന്നിപ്പ് രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് കുന്ദമംഗലം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായത്. സമാന സ്ഥിതി ആവർത്തിക്കാതിരിക്കാൻ ഇത്തരം പ്രവർത്തനം നടത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.
