
കടല്‍ മണല്‍ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ 21 മുതല്‍ 29 വരെ തീരദേശ സമരയാത്രയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്പില് ഏപ്രില്‍ 4-5 തീയതികളില്‍ രാപ്പകല്‍ സമരവും, വന്യമൃഗ ആക്രമത്തിനെതിരെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ക്കു മുന്പില് ഏപ്രില്‍ 10 ന് പ്രതിഷേധ മാര്‍ച്ചും നടത്താന്‍ യു.ഡി.എഫ്. തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം.ഹസ്സന് കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തീരദേശം വറുതിയിലാണ്. മത്സ്യത്തൊഴിലാളികള്‍ തൊഴില്‍രഹിതരും, പട്ടിണിക്കാരുമായി മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യ മേഖല രൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോഴാണ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര ഗവണ്മെന്റ് നടപടികളുമായി മുന്നോട്ടു പോകുന്നത്. സാമൂഹികമായും, സാമ്പത്തികമായും, പാരിസ്ഥിതികമായും കേരളത്തെ അപകടത്തിലാക്കുന്ന കടല്‍ ഖനനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയേ തീരുവെന്നും എംഎം ഹസ്സന് പറഞ്ഞു.
