കൊച്ചി: തേവര കോന്തുരുത്തിയിൽ ഒരു സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയായ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്ന ജോർജ്, തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ പരിചയമില്ലെന്നാണ് നാട്ടുകാർ മൊഴി നൽകിയിരിക്കുന്നത്.
പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്തക്കറകളും, ബെഡ്റൂമിലും അടുക്കളയിലും അടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകളും കണ്ടെത്തി. രാവിലെ ജോർജ് കടയിൽ പോയി ചാക്ക് വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ, താൻ ചാക്ക് വാങ്ങിയെന്നും എന്നാൽ എങ്ങനെ കടയിൽ എത്തിയെന്ന് അറിയില്ലെന്നും ജോർജ് പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
