പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും.
തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തിൽ കൂടിയാണിത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അൻവറിന്റെ ഭാഗത്ത് നിന്നുണ്ടായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിർണായക തീരുമാനം.
ജോസ് കെ മാണി വിഭാഗത്തെ കൂടി അസോസിയേറ്റ് മെമ്പർഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്നുള്ള കാര്യം ചർച്ചചെയ്തെങ്കിലും പി ജെ ജോസഫ് അടക്കമുള്ളവർ ആ അജണ്ടയെ തന്നെ എതിർത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു.
അതേസമയം, ബിജെപി ഭരണം ഇല്ലാതാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫും ആയി സഹകരിക്കില്ലെന്ന പ്രതിപക്ഷനേതാവിന്റെ തീരുമാനത്തെ യുഡിഎഫ് യോഗം പിന്തുണ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ ഇന്ത്യസഖ്യം ഉണ്ടെന്ന പ്രചാരണത്തിന് അത് ഊന്നൽ നൽകുമെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ അഭിപ്രായം.
