ഉത്തർപ്രദേശ് നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലഖിംപൂർ ഖേരി നിയമസഭാ സീറ്റിൽ വോട്ട് രേഖപ്പെടുത്തി. പൊലീസ്, അർദ്ധ സൈനിക വിഭാഗം എന്നിവരുടെ കനത്ത സുരക്ഷയിലാണ് അജയ് മിശ്ര വോട്ട്ചെയ്യാനെത്തിയത്. . കഴിഞ്ഞ വർഷം ലഖിംപൂർ ഖേരിയിൽ വാഹനമിടിച്ച് നാല് കർഷകരടക്കം എട്ട് പേരെ കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയാണ്.
അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്.
കർഷകരുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ മകന്റെ പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായിമാറിയ ടെനിക്കും, അത് വഴി ബിജെപിക്കും മണ്ഡലത്തിലെ വിധി നിർണായകമാണ്.
നാലാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ജില്ലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. നേപ്പാൾ അതിർത്തിയിൽ 104 കമ്പനി സിഎപിഎഫിനെയും 10,000 സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയും ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. അതിർത്തികൾ അടച്ചിട്ടുണ്ടെന്ന് ഖേരിയിലെ പൊലീസ് സൂപ്രണ്ട് ചൊവ്വാഴ്ച അറിയിച്ചു.
ബഹുകോണ മത്സരത്തിനാണ് ലഖിംപൂർ സീറ്റ് സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ യോഗേഷ് വർമയാണ് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്നത്. സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) ഉത്കർഷ് വർമ മധുർ, ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) മോഹൻ ബാജ്പേയ്, കോൺഗ്രസിന്റെ രവിശങ്കർ ത്രിവേദി, എഐഎംഐഎമ്മിന്റെ ഉസ്മാൻ സിദ്ദിഖിയും ആം ആദ്മി പാർട്ടിയിൽ (എഎപി) ഖുഷി കിന്നറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.
പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നീ ജില്ലകളിലെ 59 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കും.
