വ്യാജ വാർത്തകൾ ജനാധിപത്യത്തെതകർക്കാൻ സാധ്യത ഉണ്ടെന്നും സമൂഹത്തിൽ വിള്ളലുണ്ടാകുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അതിനാൽ വാർത്തകൾ വസ്തുതാപരമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ആവശ്യമാണെന്നും രാംനാഥ് ഗോയങ്ക മാധ്യമ പുരസ്കാര വേദിയിൽ ജസ്റ്റിസ് പറഞ്ഞു

“വ്യാജ വാർത്തകൾ സമൂഹങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കും, സത്യവും നുണയും തമ്മിലുള്ള വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. ജനാധിപത്യത്തെ നശിപ്പിക്കുന്നില്ലെങ്കിൽ കുഴപ്പമുണ്ടാക്കാൻ വ്യാജ വാർത്തകൾക്ക് കഴിവുണ്ട്. നിരപരാധികളുടെ അവകാശങ്ങൾ ലംഘിക്കാതെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയാണ്. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം സത്യത്തിന്റെ വെളിച്ചമാണ്, അത് ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നു. ഡിജിറ്റൽ യുഗത്തിലൂടെ കടന്ന് പോകുമ്പോൾ മാധ്യമപ്രവർത്തകർ കൃത്യതയും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.’, ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

കോടതിയുമായി ബന്ധപ്പെട്ടുള്ള ലീഗൽ ജേർണലിസം കുറച്ചു കാലങ്ങളായി വർധിച്ചു വരികയാണെന്നും ജഡ്ജിമാരുടെ പ്രസ്താവനകളിൽ ചിലത് മാത്രം റിപ്പോർട്ട് ചെയ്യുന്നത് കോടതിയെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും ചന്ദ്ര ചൂഢ് പറഞ്ഞു. ഇത് ജഡ്ജിമാരിൽ ആശങ്ക ഉളവാക്കുന്നു. മാധ്യമങ്ങളെ അതിന്റെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുമ്പോൾ ജനാധിപത്യത്തിന്റെ ചടുലത കൈമോശം സംഭവിക്കും. അതിനാൽ മാധ്യമങ്ങൾ സ്വതന്ത്രമായി തുടരണമെന്നും ഒരു പത്രപ്രവർത്തകന്റെ രീതികളോടുള്ള വിയോജിപ്പ് വിദ്വേഷമോ അക്രമമോ ആയി മാറരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *