തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.തുടർച്ചയായി 23 മണിക്കൂറിലേറെ മന്ത്രിയുടെ വസതിയിൽ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മന്ത്രിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ താമസസ്ഥലത്ത് ഇഡി 20 കോടിയോളം രൂപ കണ്ടെടുത്തതിനു പിന്നാലെയാണ് പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. സ്കൂള്‍ സര്‍വീസ് കമ്മിഷന് റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെടുത്തതെന്നാണു കരുതുന്നതെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.ഇപ്പോൾ വ്യവസായവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് പാർഥ ചാറ്റർജി. അദ്ദേഹത്തിന്റെയും വിദ്യാഭ്യാസസഹമന്ത്രി പരേഷ് അധികാരിയുടെയും വീടുകളടക്കം 13 സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച ഇഡി മിന്നൽ പരിശോധന നടത്തിയത്. അധ്യാപകനിയമന അഴിമതിക്കേസിൽ പണം കൈമാറിയത് അന്വേഷിക്കാനായിരുന്നു പരിശോധന. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കിയത്.
