ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ തണ്ടി ഖുര്‍ദ് ഗ്രാമത്തില്‍ 23 കാരിയായ ഗര്‍ഭിണിയെ കൊന്ന് കൈകളും കാലുകളും വെട്ടി വികൃതമാക്കി കത്തിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് മിഥുനും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും വഴക്ക് പരിഹരിക്കുന്നതിനായി പണം നല്‍കിയിരുന്നെന്നും മരിച്ച റീനയുടെ കുടുംബം പറഞ്ഞു.

മൃതദേഹം കത്തിക്കുന്നതിനിടെ അവിടെ എത്തിയ റീനയുടെ കുടുംബാംഗങ്ങളാണ് തീ അണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വീട്ടുകാര്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് റീനയെ മിഥുന്‍ തന്‍വാര്‍ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു മകളുണ്ട്. രണ്ടാമത്തെ കുട്ടിയെ നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ക്രൂരകൃത്യം ചെയ്തത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലുള്ള ഒരാളാണ് റീനയെ കൊന്ന് കത്തിക്കുകയാണെന്നുള്ള വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചത്. ബന്ധുക്കളെത്തുമ്പോഴേക്കും പകുതി കത്തി തീര്‍ന്നിരുന്നു. ഭര്‍ത്താവും വീട്ടുകാരും ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *