പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിച്ചേക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകും.സങ്കേതിക സമിതിയിലേക്ക് വിദഗ്ധരെ നിയമിക്കാൻ സുപ്രീംകോടതി തന്നെ ശ്രമിക്കുകയാണ്. പല വിദഗ്ധരെയും സമീപിച്ചെങ്കിലും ഇവരുടെ അസൗകര്യം മൂലമാണ് സമിതി രൂപീകരിക്കാൻ വൈകുന്നത്. ഉടൻ തന്നെ സമിതി രൂപീകരിച്ച് വിധി പറയുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.
കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ദ്ധർ സമിതിയുടെ ഭാഗമാകാൻ തയ്യാറായില്ലെന്നും, ഇതുമൂലമാണ് സമിതി രൂപവത്കരണം വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകരായ ശശികുമാർ, എൻ. റാം, രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിംഗ് തുടങ്ങി നിരവധി പേരാണ് കോടതിയെ സമീപിച്ചത്
