ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലെയും തെരുവുകളില്‍ പടക്കം പൊട്ടിക്കുന്നത് ഒരു പതിവാണ്. തമിഴ്നാട്ടിലാണെങ്കിലും ദില്ലിയിലാണെങ്കിലും ഇന്ത്യ ക്രിക്കറ്റ് മാച്ച് ജയിച്ചാലും കുടുംബത്തില്‍ ഒരു പിറന്നാള്‍ വന്നാലും ഉടനെ പടക്കം പൊട്ടിച്ച് ആഘോഷിച്ചില്ലെങ്കില്‍ ആഘോഷത്തിന് പൊലിമയില്ലെന്ന തോന്നലാണ് ആളുകള്‍ക്ക്. എ ന്നാല്‍, പടക്കങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ആളുകള്‍ ആലോചിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇടുങ്ങിയ തെരുവുകളില്‍ തീ ആളിപ്പിടിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നതിന്‍റെ നടുവില്‍ വച്ചാകും ഇത്തരത്തിലുള്ള തീക്കളികള്‍ പലതും. കഴിഞ്ഞ ദിവസം അത്തരമൊരു ആഘോഷത്തിനിടെ കത്തിച്ച പടക്കം ഒരു കൗമാരക്കാന്‍റെ കാഴ്ചയാണ് ഇല്ലാതാക്കിയത്. മാധ്യമ പ്രവര്‍ത്തകനെന്ന് ട്വിറ്ററില്‍ (X) സ്വയം പരിചയപ്പെടുത്തിയ കുനാല്‍ കശ്യപ് എന്നയാള്‍ തന്‍റെ ട്വിറ്റിര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ദില്ലിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലാണ് സംഭവം. “നോർത്ത് ഈസ്റ്റ് ഡൽഹിയിൽ, ആരോ പടക്കം പൊട്ടിച്ചു, അത് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസ്സുള്ള നിരപരാധിയായ കുട്ടിയുടെ കണ്ണിൽ പതിച്ചു. എയിംസിൽ ഓപ്പറേഷൻ നടത്തിയെങ്കിലും കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. സംഭവം സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.” വീഡിയോ പങ്കുവച്ച് കൊണ്ട് കുനാല്‍ എഴുതി…ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 286, 337 വകുപ്പുകൾ പ്രകാരം ദില്ലി പോലീസ് ശാസ്ത്രി പാർക്ക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയില്‍ റോഡിന്‍റെ ഏതാണ്ട് മധ്യത്തില്‍ വച്ചാണ് പടക്കം പൊട്ടിച്ചതെന്ന് വ്യക്തം. അപ്രതീക്ഷിതമായ പടക്കം പൊട്ടുമ്പോള്‍ സ്ക്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ പെട്ടെന്ന് മാറാന്‍ ശ്രമിക്കുന്നത് കാണാം. പിന്നാലെ ഒരു കുട്ടി കണ്ണ് പൊത്തിക്കൊണ്ട് തെരുവിലെ ഒരു വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നു. അവന്‍റെ പിന്നാലെ മറ്റൊരു കുട്ടിയും നടക്കുന്നു. ദില്ലിയിലെ ഇടുങ്ങിയ തെരുവുകളില്‍ ഇത്തരം അപകടകരമായ ആഘോഷങ്ങള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പടക്കങ്ങള്‍ പൊട്ടിച്ചുള്ള ഇത്തരം ആഘോഷങ്ങള്‍ നിലവില്‍ തന്നെ അപകടരമായ രീതിയില്‍ മലിനമായ ദില്ലിയിലെ വായുവിനെ വീണ്ടും മലിനമാക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *