തൃശൂർ: തൃശൂർ മൃഗശാലയിലെ അന്തേവാസിയായ ആൺകടുവ ‘ഹൃഷിരാജ്’ ചത്തു. ഇന്നലെ രാത്രിയോടെയാണ് കൂട്ടിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ മൂന്ന് മാസത്തോളമായി ഹൃഷിരാജിന് മൃഗശാല അധികൃതർ പ്രത്യേക പരിചരണം നൽകി വരികയായിരുന്നു.
തീർത്തും ചലനശേഷിയില്ലാതായതോടെ കടുവയ്ക്ക് നേരിട്ട് വായിൽ വെച്ചുകൊടുത്താണ് ഭക്ഷണം നൽകിയിരുന്നത്. എന്നാൽ ഇന്നലെ ഭക്ഷണം കഴിക്കാൻ തയ്യാറാകാതിരുന്ന കടുവ രാത്രിയോടെ മരിക്കുകയായിരുന്നു. 2015-ലാണ് വയനാട്ടിലെ കാട്ടിക്കുളത്ത് വെച്ച് സുൽത്താൻ ബത്തേരി റേഞ്ചിൽ നിന്ന് ഈ കടുവയെ പിടികൂടുന്നത്.
അന്ന് ഏകദേശം 15 വയസ്സ് പ്രായം കണക്കാക്കിയ ഹൃഷിരാജിന് ഇപ്പോൾ ഉദ്ദേശം 25 വയസ്സുണ്ടായിരുന്നു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
