വയനാട് വെള്ളമുണ്ട ആദിവാസി ഉന്നതിയിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി രാജുവിനെ പോലീസ് പിടികൂടി. ഉന്നതിയിൽ ഒളിവിൽ കഴിയുകയായിരുന്ന രാജുവിനെ തിരച്ചിലിനൊടുവിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രിയാണ് വെള്ളമുണ്ട മൊതക്കരെയുള്ള കൊച്ചറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്ക് വെട്ടേൽക്കുന്നത്. ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ഇയാളെ അക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം.
ആക്രമണത്തെ തുടർന്ന് പരുക്കേറ്റ ആതിരയും മാധവിയേയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പ്രതി രാജുവിനെ തെളിവെടുപ്പിനായി കൊച്ചാറ ഉന്നതിയിലേക്ക് കൊണ്ടുവന്നു.
