കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രിയോടെ സംസ്‌ക്കരിക്കും.

രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ, മകൻ പാചക തൊഴിലാളിയായ കലാധരൻ, കലാധരൻ്റെ മക്കളായ ആറുവയസുകാരി ഹിമ, രണ്ടുവയസുള്ള കണ്ണൻ എന്നിവരെ തിങ്കളാഴ്ച രാത്രിയാണ് വീടിന്റെ മുകളിനിലയിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട് പൂട്ടിയ നിലയിൽ കണ്ടത് ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോൾ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കലാധരനും അമ്മ ഉഷയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. മുറിയിലെ മേശപ്പുറത്ത് മദ്യക്കുപ്പി, കീടനാശിനിയുടെ കുപ്പി, പാൽ എന്നിവ ഉണ്ടായിരുന്നു. പാലിൽ കീടനാശിനി കലക്കി നൽകി മക്കളെ കൊലപ്പെടുത്തിയ ശേഷം കലാധരനും ഉഷയും തൂങ്ങിമരിച്ചെന്നാണ് നിഗമനം.

കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നടന്നിരുന്നു. കലാധരൻ്റെ കൂടെ താമസിക്കുന്ന 2 മക്കളെയും അമ്മയുടെ ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഭാര്യ നിരന്തരം മക്കളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് കലാധാരനെ വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

വേർപെട്ട് കഴിയുന്ന ഭാര്യ കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതികൾ നൽകിയത് മാനസികമായി കലാധരനെ തളർത്തിയെന്ന് കുടുംബം ആരോപിച്ചു .കണ്ണൂർ റൂറൽ പോലീസ് സൂപ്രണ്ട് അനൂജ് പലിവാളിൻ്റെ നേതൃത്വത്തിൽ പോലിസ് സംഘം പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *