തൊണ്ടിമുതൽ തിരിമറിക്കേസിൽ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ച മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ വിധിക്കപ്പെട്ടതോടെ അദ്ദേഹത്തിന് എം.എൽ.എ സ്ഥാനവും നഷ്ടമായിട്ടുണ്ട്. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ഈ ശിക്ഷാവിധിയിൽ ഇളവ് ലഭിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

1990-ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് ആൻ്റണി രാജുവിനെതിരെയുള്ള പ്രധാന കുറ്റം. അന്ന് അഭിഭാഷകനായിരുന്ന ആൻ്റണി രാജു, കോടതി ക്ലർക്ക് ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് പുറത്തെടുത്ത് വെട്ടി ചെറുതാക്കി തിരികെ വെക്കുകയായിരുന്നു. വസ്ത്രം പ്രതിക്ക് പാകമാകുന്നില്ല എന്ന വാദം കോടതി അംഗീകരിച്ചതോടെ 10 വർഷം ശിക്ഷിക്കപ്പെട്ട വിദേശ പൗരൻ ഹൈക്കോടതിയിൽ നിന്ന് അന്ന് മോചനം നേടിയിരുന്നു.

കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ്വ കേസിൽ വിധി വരുന്നത്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കൽ എന്നീ കുറ്റങ്ങൾക്കാണ് ആൻ്റണി രാജുവിനും ജോസിനുമെതിരെ കോടതി ശിക്ഷ വിധിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന ഉൾപ്പെടെയുള്ള ഗൗരവകരമായ കുറ്റങ്ങൾ തെളിഞ്ഞതിനാൽ പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കെയാണ് മജിസ്‌ട്രേറ്റ് കോടതി ഈ വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *