കോഴിക്കോട്: സോഷ്യൽ മീഡിയ അധിക്ഷേപത്തിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതക്കെതിരെ പരാതി നൽകി സഹയാത്രിക. വീഡിയോയിലൂടെ തന്റെ മുഖം വെളിപ്പെടുത്തിയതിനാണ് പരാതി. ദീപക്കിന്റെ കുടുംബം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഷിംജിത ഫോണിൽ ഏഴ് വീഡിയോകൾ ചിത്രീകരിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ല. ദീപക് ആത്മഹത്യ ചെയ്തത് മനോവിഷമത്തിൽ എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അസിസ്റ്റൻ്റ് പ്രൊഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുളള പൊലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
