അതിവേഗ റെയിൽ പാതയെക്കുറിച്ചുള്ള പുതിയ പ്രഖ്യാപനങ്ങൾ വെറും തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ നേരത്തെ കൊണ്ടുവന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചെങ്കിൽ, ജനങ്ങളുടെ ഭൂമിയിൽ സ്ഥാപിച്ച ആ മഞ്ഞക്കുറ്റികൾ ആദ്യം ഊരി മാറ്റാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ കുറ്റികൾ കാരണം ജനങ്ങൾക്ക് ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത അവസ്ഥയാണെന്നും, ഒന്നും നടപ്പിലാക്കാൻ കഴിയാത്ത ഈ സർക്കാരിന്റെ കാലത്ത് കെ.വി. തോമസിനെപ്പോലുള്ളവർ പറഞ്ഞതുപോലെ പുതിയ വാഗ്ദാനങ്ങൾ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
ശശി തരൂർ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ശശി തരൂർ ഒരു മികച്ച എഴുത്തുകാരനും ഗ്രന്ഥകാരനും കൂടിയാണെന്നും തങ്ങളെപ്പോലെ പൂർണ്ണസമയ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാലുള്ള ചില വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, തന്റെ മണ്ഡലമുൾപ്പെടെ കേരളത്തിലുടനീളം ന്യൂനപക്ഷ വോട്ടുകൾ ബിജെപി വ്യാപകമായി വെട്ടിമാറ്റുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെക്കുറിച്ച് അവർ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയ ശേഷം മാത്രം പ്രതികരിക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
