കേരള സ്റ്റോറി 2′ എന്ന ചിത്രത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഈ സിനിമ ഒരു പ്രൊപ്പഗണ്ട എന്നതിലുപരി “സെപ്റ്റിക് ടാങ്ക് സിനിമ”യാണെന്ന് തുറന്നടിച്ച അദ്ദേഹം, ഇതിന് അടിസ്ഥാനപരമായ മാന്യത പോലും ഇല്ലെന്നും വിമർശിച്ചു. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കാനും കേരളത്തിന്‍റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വേണ്ടിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം സിനിമകൾ വരുന്നത് രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിലെ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വൻതോതിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നു എന്ന് സിനിമയിൽ കാണിക്കുന്നുണ്ട്. എന്നാൽ, ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെയോ രജിസ്ട്രേഷൻ വകുപ്പിന്റെയോ കൈവശം യാതൊരു ഔദ്യോഗിക രേഖകളുമില്ല. കേരള സ്റ്റോറി ഒന്നിൽ പറഞ്ഞ ‘33,000 സ്ത്രീ’കളുടെ കണക്ക് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രണ്ടിലും ഇത്തരം നുണകൾ ആവർത്തിക്കുകയാണെന്ന് വ്യക്തമാക്കി.

ബീഫ് കഴിക്കൽ കേരളത്തിലെ ഒരു സാധാരണ ഭക്ഷണരീതിയാണ്. കേരളത്തിലെ ബിജെപി നേതാക്കൾ ബീഫ് കഴിക്കും, അതിന് നിരോധനം ആവശ്യപ്പെടാറില്ല — “ഡൽഹിയിൽ മമ്മി, കേരളത്തിൽ യമ്മി” എന്ന രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണമാണിതെന്നും അദ്ദേഹം പരിഹസിച്ചു.

ഇന്ത്യയിലെ ബീഫ് കയറ്റുമതിയിൽ 59% ഉത്തർപ്രദേശിൽ നിന്നാണെന്നും രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണെന്നും അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്നും കേരളത്തിന്റെ യഥാർത്ഥ ചിത്രം അവർക്ക് മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *