
നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ധനകാര്യ വകുപ്പുമായി ചർച്ചകൾ നടത്തി വരികയാണെന്നും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നിലമ്പൂർ ടൗൺ നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ റോഡിന് ഇരുവശവും അഞ്ചു കോടി രൂപ ചെലവഴിച്ച് വീതി കൂട്ടിയ പാതയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലയോര മേഖലയായ നിലമ്പൂർ നഗരത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് -നിലമ്പൂർ -ഗൂഡല്ലൂർ സംസ്ഥാനപാതയ്ക്ക് നിലമ്പൂർ നഗരത്തിൽ വീതി കുറവായതിനാൽ ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് പാത നവീകരിച്ചത്. 130 മീറ്റർ നീളം വരുന്ന തൃക്കൈകുത്ത് പാലത്തിന് അഞ്ച് സ്പാനുകളാണു ള്ളത്. 7.5 മീറ്റർ വീതിയുള്ള ക്യാരിയേജ് വേയും 1.50 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും രണ്ട് ഫുട്പാത്തുകളും കൂടി 11 മീറ്റർ വീതിയുണ്ട്. തൃക്കൈകുത്ത് ഭാഗത്തെ അപ്രോച്ച് റോഡിന് 160 മീറ്റർ നീളവും നിലമ്പൂർ ഭാഗത്ത് 140 മീറ്റർ നീളവുമാണള്ളത്.
